കവാടം:സമകാലികം
ദൃശ്യരൂപം
2026/മേയ്
സമീപകാല സംഭവവികാസങ്ങൾ
വാർത്താവിഷയങ്ങൾ സംഭവവികാസങ്ങൾ കാലാനുക്രമണിക
തുടരുന്നു: അഫ്ഗാനിസ്ഥാൻ-പാകിസ്ഥാൻ യുദ്ധം, ലെബാനോനെതിരായ ഇസ്രായേൽ യുദ്ധം, ഇറാൻ- യുഎസ് സംഘർഷം, റഷ്യ-ഉക്രേനിയൻ യുദ്ധം, സുഡാൻ ആഭ്യന്തരയുദ്ധം സമീപകാല മരണങ്ങൾ:
സമകാലികം ‖ 2026 മേയ് നാളാഗമം ‖ പ്രധാന സംഭവികാസങ്ങൾ ‖ പഴയ ലക്കങ്ങൾ തിരുത്തുക |
ദിനവൃത്താന്തങ്ങൾ
2026 മെയ് 17 ഞായറാഴ്ച
1201 ഇടവം 03
ലോകം
- ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി 2026 മെയ് 16-17 തീയതികളിൽ നെതർലാൻഡ്‌സ് പ്രധാനമന്ത്രി റോബ് യെറ്റന്റെ ക്ഷണപ്രകാരം, നെതർലാൻഡ്സിൽ ഔദ്യോഗിക സന്ദർശനം നടത്തി. പ്രധാനമന്ത്രി മോദിയുടെ രണ്ടാമത്തെ നെതർലാൻഡ്‌സ് സന്ദർശനമാണിത്.
- 2026 മെയ് 17ന് ഗോഥെൻബർഗ് വിമാനത്താവളത്തിൽ സ്വീഡിഷ് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സൺ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിച്ചു. ഏഴ് വർഷത്തിനു ശേഷമാണ് മോദി സ്വീഡനിലെത്തുന്നത് . 2018 ൽ ആദ്യത്തെ ഇന്ത്യ-നോർഡിക് ഉച്ചകോടി നടന്നപ്പോഴാണ് മോദി സ്വീഡൻ സന്ദർശിച്ചത്.
2026 മെയ് 16 ശനിയാഴ്ച
1201 ഇടവം 02
- റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ മെയ് 19 മുതൽ 20 വരെ ചൈന സന്ദർശിക്കും
- ലെബാനോനിൽ ഇസ്രായേൽ ആക്രമണം, മൂന്ന് പേർ കൊല്ലപ്പെട്ടു
- ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ (DRC പഴയ സയർ രാജ്യം) ഇറ്റൂരി പ്രവിശ്യയിൽ എബോള വൈറസ് ബാധിച്ച് 80-ലധികം പേർ മരിച്ചതായി ഔദ്യോഗിക കണക്കുകൾ സ്ഥിരീകരിച്ചു. രോഗവ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ, രോഗം മറ്റ് അയൽരാജ്യങ്ങളിലേക്കും (ഉഗാണ്ട, ദക്ഷിണ സുഡാൻ) പടരാനുള്ള സാധ്യത കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന (WHO) ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ആഫ്രിക്കൻ സി.ഡി.സിയുടെ (Africa CDC) നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുകയും ചെയ്തിട്ടുണ്ട്. ഇത്തവണ കണ്ടെത്തിയിരിക്കുന്നത് വളരെ വേഗത്തിൽ പടരുന്നതും അപൂർവ്വവുമായ 'ബുണ്ടിബുഗ്യോ' (Bundibugyo) എന്ന വൈറസ് വകഭേദമാണ്. ഈ പ്രത്യേക വകഭേദത്തിന് നിലവിൽ അംഗീകൃത വാക്സിനോ ഫലപ്രദമായ പ്രത്യേക ചികിത്സയോ ലഭ്യമല്ല.
- പതിനെട്ടാം നൂറ്റാണ്ടിൽ കടത്തിക്കൊണ്ടുപോയ പതിനൊന്നാം നൂറ്റാണ്ടിലെ ചോള രാജവംശത്തിലെ ചേപ്പേടുകൾ (ചെമ്പുതകിടുകൾ) നെതർലാൻഡ്‌സ് ഇന്ത്യക്ക് കൈമാറി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യൂറോപ്യൻ സന്ദർശനത്തിനിടയിലാണ് ചെമ്പ് തകിടുകൾ ഇന്ത്യക്ക് തിരികെ നൽകിയത്.
2026 മെയ് 15 വെള്ളിയാഴ്ച
1201 ഇടവം 01
- ഡൽഹിയിലെ ബ്രിക്സ് ഉച്ചകോടിയിൽ ഇറാൻ-യു.എ.ഇ. പോര്; സംയുക്ത പ്രസ്താവനയില്ലാതെ സമാപനം. ഇന്ത്യയുടെ അധ്യക്ഷതയിൽ 18-ാമത് ബ്രിക്സ് (BRICS) ഉച്ചകോടിയുടെ ഭാഗമായുള്ള വിദേശകാര്യ മന്ത്രിമാരുടെ യോഗം 2026 മെയ് 14 മുതൽ 15 വരെ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്നു. വിപുലീകരിച്ച 11 അംഗ ബ്രിക്സ് കൂട്ടായ്മയിലെ പ്രതിനിധികൾ ഈ യോഗത്തിൽ പങ്കെടുത്തു.
- ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ ഔദ്യോഗിക സന്ദർശനം നടത്തി. യു.എ.ഇ. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വീകരിക്കുകയും ഔപചാരിക എതിരേൽപ്പ് നൽകുകയും ചെയ്തു. ഇരു നേതാക്കളും നടത്തിയ വിശദമായ ചർച്ചകളിൽ യു.എ.ഇയ്ക്ക് നേരെയുണ്ടായ ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിക്കുന്നുവെന്ന് മോദി ആവർത്തിച്ചുറപ്പിക്കുകയും യു.എ.ഇ നേതൃത്വത്തോടും ജനങ്ങളോടുമുള്ള ഇന്ത്യയുടെ ഐക്യദാർഢ്യം അറിയിക്കുകയും ചെയ്തു.
- ഏഴാം തവണയും റിപ്പബ്ലിക് ഓഫ് ഉഗാണ്ടയുടെ പ്രസിഡന്റ് ആയി ജനറൽ യോവേരി കഗുട്ട മുസേവേനി അധികാരമേറ്റെടുത്ത സത്യപ്രതിജ്ഞാ ചടങ്ങിൽ ഇന്ത്യൻ നൈപുണ്യ വികസന-സംരംഭകത്വ സഹമന്ത്രിയും (സ്വതന്ത്ര ചുമതല) വിദ്യാഭ്യാസ വകുപ്പ് സഹമന്ത്രിയുമായ ജയന്ത് ചൗധരി ഇന്ത്യയെ പ്രതിനിധീകരിച്ചു. [1]
- പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെയുണ്ടായ ചാവേർ ആക്രമണം; 15 സൈനികർ കൊല്ലപ്പെട്ടു.
ഇന്ത്യ
- രാജ്യത്ത് പെട്രോൾ, ഡീസൽ വില ലിറ്ററിന് 3 രൂപ വീതം വർധിപ്പിച്ചു.
- ദീർഘനാളത്തെ തർക്കങ്ങൾക്കൊടുവിൽ ചരിത്രസ്‌മാരകങ്ങളിലൊന്നായ മധ്യപ്രദേശിലെ ഭോജ്‌ശാല സമുച്ചയം ക്ഷേത്രമായി പ്രഖ്യാപിച്ച് മധ്യപ്രദേശ് ഹൈക്കോടതി. വിധിയ്‌ക്ക് പിന്നാലെ ജില്ലയിലുടനീളം സുരക്ഷ കർശനമാക്കി ധാർ ജില്ലാ ഭരണകൂടം. ജില്ലയിലെ ഭോജ്‌ശാല സമുച്ചയത്തിലും പരിസരത്തും ക്രമസമാധാന പാലനത്തിനായി 1,200 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് ജില്ലയിലുടനീളം നിരോധനാജ്ഞയും ഏർപ്പെടുത്തിയതായി ജില്ലാ ഭരണകൂടം വ്യക്തമാക്കി. പ്രസിദ്ധമായ ഭോജ്‌ശാലയെ ഒരു സരസ്വതി ക്ഷേത്രമായാണ് ഹിന്ദു സമൂഹം കണക്കാക്കുന്നത്. എന്നാൽ മുസ്‌ലീമുകൾ സമുച്ചയം കമൽ മൗല പള്ളിയാണെന്നും ജൈനസമൂഹത്തിൽ നിന്നുള്ളവർ മധ്യകാല ജൈന ക്ഷേത്രവും ഗുരുകുലവുമാണെന്നും നിരന്തരം അവകാശപ്പെടുന്നു.
കേരളം
- എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.07 വിജയ ശതമാനം
2026 മെയ് 14 വ്യാഴാഴ്ച
1201 മേടം 31
ലോകം
- ഇറാനുമായുള്ള യുദ്ധം തുടരുന്നതിനിടെ താൻ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) സന്ദർശിച്ചതായും പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദുമായി കൂടിക്കാഴ്ച നടത്തിയതായും ഇസ്രായേൽ പ്രധാനമന്ത്രി ബന്യാമിൻ നെതന്യാഹു വെളിപ്പെടുത്തി. സന്ദർശനം സംബന്ധിച്ച വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇസ്രായേലുമായുള്ള യുഎഇയുടെ സഹകരണം ക്ഷമിക്കാനാവാത്ത കുറ്റമാണെന്നും ഇതിന് മറുപടി നൽകേണ്ടി വരുമെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നൽകി. ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കാൻ യു.എ.ഇ.യെ സഹായിക്കാൻ ഇസ്രായേൽ തങ്ങളുടെ ഐറൺ ഡോം വ്യോമ പ്രതിരോധ സംവിധാനം അവിടെ വിന്യസിച്ചതായി ഇസ്രായേലിലെ യു.എസ്. അംബാസഡർ മൈക്ക് ഹക്കബി സ്ഥിരീകരിച്ചു.
- ഇസ്രയേൽ സൈനിക തടങ്കലിൽ പലസ്തീൻ തടവുകാർക്കെതിരെ ലൈംഗികാതിക്രമം നടന്നുവെന്ന ലേഖനം പ്രസിദ്ധീകരിച്ചതിൽ ന്യൂയോർക്ക് ടൈംസിനും ലേഖനമെഴുതിയ നിക്കോളാസ് ക്രസ്റ്റോഫ് എന്ന മാധ്യമപ്രവർത്തകനുമെതിരെ ഇസ്രയേൽ സർക്കാർ മാനനഷ്ടത്തിന് കേസ് നൽകാനൊരുങ്ങുന്നുവെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. ഇസ്രയേൽ സൈനിക തടങ്കലിൽ പലസ്തീൻ സ്ത്രീകളും പുരുഷന്മാരും കുട്ടികളും ബലാത്സംഗം ചെയ്യപ്പെടുകയും ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്ന ആരോപണങ്ങൾ വിശദീകരിക്കുന്നതായിരുന്നു ലേഖനം. [2]
- ഇറാഖിലെ ഏറ്റവും വലിയ പാർലമെന്ററി സഖ്യമായ കോർഡിനേഷൻ ഫ്രെയിംവർക്കിന്റെ (Coordination Framework അതായത് ഏകോപന ചട്ടക്കൂട്) സമവായ സ്ഥാനാർത്ഥിയായി നിയുക്തലായ പ്രമുഖ വ്യവസായി അലി ഫാലിഹ് കാദിം അൽ-സൈദി (Ali Falih Kadhim al-Zaidi) 2026 മെയ് 14-ന് ഇറാഖ് പ്രധാനമന്ത്രിയായി ഔദ്യോഗികമായി അധികാരമേറ്റു.
ഇന്ത്യ
- ഊർജ പ്രതിസന്ധിയെ തുടർന്ന് ഡൽഹിയിൽ രണ്ട് ദിവസം വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു. ആഴ്ചയിൽ രണ്ടുദിവസം സർക്കാർ ഓഫീസുകൾക്ക് വർക്ക് ഫ്രം ഹോം ആയിരിക്കുമെന്നും വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കണമെന്നും ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്‌ത അറിയിച്ചു. സാമ്പത്തിക സ്ഥിരതയും വിഭവങ്ങളുടെ മികച്ച ഉപയോഗവും ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ നടത്തിയ അഭ്യർഥനയെ തുടർന്നാണ് ഈ തീരുമാനം.
- ഡൽഹി മദ്യനയക്കേസിൽ സിബിഐ അപ്പീൽ പരിഗണിക്കുന്നതിൽ നിന്നും ഡൽഹി ഹൈക്കോടതി ജഡ്‌ജി സ്വർണകാന്ത ശർമ പിന്മാറി.
- മൂന്ന് ക്രൈസ്‍തവ നേതാക്കളെയടക്കം കൊലപ്പെടുത്തിയതിന് പിന്നാലെ മണിപ്പുരിൽ സംഘർഷാവസ്ഥ വീണ്ടും രൂക്ഷമാകുന്നു. കുക്കി- സോ, നാഗ വിഭാഗങ്ങൾ പ്രഖ്യാപിച്ച ഹർത്താലിൽ മണിപ്പുരിന്റെ വിവിധ ഭാഗങ്ങളിൽ ജനജീവിതം തടസ്സപ്പെട്ടു.
- മണിപ്പൂരിലെ കാങ്‌പോക്‌പി, സേനാപതി ജില്ലകളിൽ സായുധ ഗ്രൂപ്പുകൾ ബന്ദികളാക്കിയ 28 പേരെ മോചിപ്പിച്ചു. കുക്കി, നാഗ വിഭാഗങ്ങളിൽപ്പെട്ടവരാണ് മോചിപ്പിക്കപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ച കാങ്‌പോക്‌പിയിൽ മൂന്ന് സഭാനേതാക്കൾ യാത്രാ മധ്യേ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. തുടർന്നുള്ള സംഘർഷങ്ങളുടെ ഭാഗമായാണ് ഇവരെ ബന്ദികളാക്കി കൊണ്ടുപോയത്. മോചിപ്പിക്കപ്പെട്ടവരിൽ കൊൻസാഖുൽ ഗ്രാമത്തിൽ നിന്നുള്ള 12 നാഗാ സ്ത്രീകളും, സേനാപതി ജില്ലയിൽ തടവിലാക്കപ്പെട്ട 14 കുക്കി വിഭാഗക്കാരും ഉൾപ്പെടുന്നു. കുക്കി വിഭാഗത്തിലെ 4 പുരുഷന്മാർ, 10 സ്ത്രീകൾ എന്നിങ്ങനെയാണ് ബന്ദികളാക്കപ്പെട്ടിരുന്നത്. ഡോൺ ബോസ്‌കോയിലെ രണ്ട് സലേഷ്യൻ ബ്രദർമാരെയും സായുധ സംഘങ്ങൾ വെവ്വേറെ സ്ഥലങ്ങളിൽ വെച്ച് മോചിപ്പിച്ചു.
- ടിവികെ സർക്കാരിന് അനുകൂലമായി വോട്ട് ചെയ്യാൻ നൽകിയ വിപ്പ് ലംഘിച്ചതിന് എ.ഐ.എ.ഡി.എം.കെ. ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി ഉൾപ്പെടെ 22 എംഎൽമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സ്‌പീക്കറെ കണ്ടതായി സി.വി. ഷൺമുഖം, എസ്.പി. വേലുമണി എന്നിവർ നേതൃത്വം നൽകുന്ന എ.ഐ.എ.ഡി.എം.കെ. വിഭാഗം നിയോഗിച്ച വിപ്പ് സി. വിജയഭാസ്‌കർ പറഞ്ഞു. പരാജയകാരണങ്ങൾ ചർച്ചചെയ്യാൻ പളനിസ്വാമി പാർടി ജനറൽ കൗൺസിൽ വിളിക്കണമെന്നും ആവശ്യപ്പെട്ടു.[3]
- നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സെൻസസ് ഭവന വിവര ശേഖരണ പ്രവർത്തനങ്ങൾ (Census House Listing) കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ തീവ്ര വോട്ടർ പട്ടിക പുതുക്കലിന്റെ (SIR) മൂന്നാം ഘട്ട സമയക്രമം നിശ്ചയിച്ചു. 16 സംസ്ഥാനങ്ങളിലും 3 കേന്ദ്രഭരണ പ്രദേശങ്ങളിലും വിവിധ ഘട്ടങ്ങളിലായി തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം നടപ്പിലാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി.[4]
കേരളം
- കേരള സംസ്ഥാന മുഖ്യമന്ത്രിയായി വി.ഡി. സതീശനെ കേരളത്തിന്റെ ചുമതലയുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഐ) ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ഡൽഹിയിൽ വാർത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചു.
- പുതിയ കേരള മന്ത്രിസഭ മെയ് 18-ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും
- സിപിഐ- എം നിയമസഭാ കക്ഷി നേതാവായി സിപിഐ എം സംസ്ഥാന കമ്മിറ്റി പിണറായി വിജയനെ ഐകകണ്ഠേന തിരഞ്ഞെടുത്തതായി സെക്രട്ടറി എം വി ഗോവിന്ദൻ വാർത്താകുറിപ്പിൽ അറിയിച്ചു.
- ചരമം: തൃശ്ശൂരിലെ നിലച്ചുപോയ എക്സ്പ്രസ് ദിനപത്രത്തിന്റെ മുഖ്യപത്രാധിപരായിരുന്ന കെ. ബാലകൃഷ്ണൻ (87) അന്തരിച്ചു.
2026 മെയ് 13 ബുധനാഴ്ച
1201 മേടം 30
ലോകം
- ഇറാനെതിരെ ഇസ്രയേൽ- യുഎസ് സഖ്യം നടത്തുന്ന യുദ്ധത്തിനിടയിൽ സൗദി അറേബ്യ ഇറാനുള്ളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തിയതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. അമേരിക്കയ്ക്കെതിരായ ഇറാന്റെ പ്രത്യാക്രമണങ്ങൾക്ക് പ്രതികാരമായി സൗദി അറേബ്യ നിരവധി പരസ്യപ്പെടുത്താത്ത ആക്രമണങ്ങൾ നടത്തിയതായി രണ്ട് പാശ്ചാത്യ ഉദ്യോഗസ്ഥർ വിശദീകരിച്ചു, രണ്ട് ഇറാനിയൻ ഉദ്യോഗസ്ഥർ ഇത് സ്ഥിരീകരിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കയെ നേരിട്ട് ആക്രമിക്കാനുള്ള പരിമിതി മൂലം യുഎസിനു സൈനിക താവളങ്ങൾക്കായി സ്ഥലം നൽകിയ ഗൾഫ് രാഷ്ട്രങ്ങളിലെ യുഎസിന്റെ സാമ്പത്തിക ശൃംഖലകൾക്ക് നേരെ ഇറാൻ പ്രത്യാക്രമണം അഴിച്ചുവിടുന്നുണ്ട്.
ഇന്ത്യ
- മണിപ്പൂരിലെ കാങ്‌പോക്‌പിയിൽ സായുധ സംഘം നടത്തിയ വെടിവെപ്പിൽ മൂന്ന് സഭാനേതാക്കൾ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിന് പിന്നാലെ നോണി ജില്ലയിൽ ഒരു സാധാരണക്കാരൻ കൊല്ലപ്പെടുകയും അദ്ദേഹത്തിന്റെ ഭാര്യക്ക് പരിക്കേൽക്കുകയും ചെയ്തതു. മേഖലയിൽ സംഘർഷം കടുത്തതോടെ ഗ്രാമീണരെ ബന്ദികളായി പിടിച്ച് കൊണ്ടുപോയി. ബന്ദികളാക്കിയത് അധികവും സ്ത്രീകളെയാണ്.
2026 മെയ് 12 ചൊവ്വാഴ്ച
1201 മേടം 29
ലോകം
- ഇറാനിൽ യു.എ.ഇ. രഹസ്യമായി ആക്രമണം നടത്തുന്നുണ്ടെന്ന് 2026 മെയ് 11 തിങ്കളാഴ്ച വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ടു ചെയ്തെന്നു റോയിട്ടർ വാർത്താ ഏജൻസി അറിയിച്ചു. ഇറാൻറെ ലാവൻ ദ്വീപിലെ എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെ ഏപ്രിൽ മാസത്തിൽ നടന്ന രഹസ്യ ആക്രമണങ്ങളിൽ യുഎഇക്ക് പങ്കുള്ളതായി സൂചനയുണ്ടെന്നാണ് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ടുചെയ്തത്. ഈ രഹസ്യ സൈനിക നടപടികൾ ഇറാന്റെ ആക്രമണങ്ങൾക്കുള്ള മറുപടിയായാണ് യുഎഇ നടത്തിയതെന്ന് അഭിജ്ഞ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടു വ്യക്തമാക്കുന്നു.[5]
- മെയ് 7 നു ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ലേബർ പാർട്ടിക്കുണ്ടായ കനത്ത പരാജയത്തിനുപിന്നാലെ, മൂന്ന് മന്ത്രിമാർ രാജിവെച്ചു. തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന്, പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറുടെ രാജി ആവശ്യപ്പെട്ട് പാർട്ടിക്കകത്തും പുറത്തും മുറവിളി ഉയർന്നതിനിടെയാണ് മന്ത്രിമാരുടെ രാജി. രാജിവെക്കാൻ സന്നദ്ധനല്ലെന്ന് സ്റ്റാർമർ അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് മൂന്ന് വനിതാ മന്ത്രിമാരുടെ രാജി.
ഇന്ത്യ
- 2026 മെയ് 12-ലെ വാർത്തകളനുസരിച്ച് തമിഴക വെട്രി കഴകത്തിന്റെ മുതിർന്ന നേതാവായ ജെ.സി.ഡി. പ്രഭാകറിനെ തമിഴ്നാട് നിയമസഭയുടെ പുതിയ സ്പീക്കറായി എതിരില്ലാതെ തിരഞ്ഞെടുത്തു. ടിവികെയുടെ തന്നെ എം. രവിശങ്കറിനെ ഡെപ്യൂട്ടി സ്പീക്കറായും എതിരില്ലാതെ തിരഞ്ഞെടുത്തു.
- തമിഴ്നാട്ടിൽ മുഖ്യമന്ത്രിയായ ടിവികെ നേതാവ് വിജയ് തന്റെ ജയം പ്രവചിച്ച ജ്യോത്സ്യൻ റിക്കി രാധൻ പണ്ഡിറ്റിനെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആയി നിയമിച്ചു. രാഷ്ട്രീയ നീക്കങ്ങളിൽ സഹായിക്കുന്നതിനും ഉപദേശങ്ങൾ നൽകുന്നതിനുമാണ് നിയമനം.
- സനാതന ധർമം ഉന്മൂലനം ചെയ്യപ്പെടണമെന്ന തന്റെ മുൻ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് തമിഴ്‌നാട് പ്രതിപക്ഷ നേതാവും ഡിഎംകെ എംഎൽഎയുമായ ഉദയനിധി സ്റ്റാലിൻ. ജനങ്ങളെ വിഭജിക്കുന്ന സനാതന ധർമം തുടച്ചുനീക്കണമെന്ന് പതിനേഴാം നിയമസഭായിലെ തന്റെ കന്നി പ്രസംഗത്തിൽ ഉദയനിധി ആവർത്തിച്ചു.[6]
- അസമിൽ ഹിമന്ത ബിശ്വ ശർമ്മ ഇന്ന് രണ്ടാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു.
- രാജസ്ഥാനിലെ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് മെയ് 3 ന് നടത്തിയ നീറ്റ്-യുജി 2026 റദ്ദാക്കി.
- ബംഗാൾ മുൻ മന്ത്രി സുജിത് ബോസിനെ 10 ദിവസത്തെ ഇഡി കസ്റ്റഡിയിൽ വിട്ടു
• യുക്രെയ്നിൽ റഷ്യ 200 ഡ്രോണുകൾ പ്രയോഗിച്ചു
2026 മെയ് 11 തിങ്കളാഴ്ച
1201 മേടം 28
ലോകം
- പശ്ചിമേഷ്യയിൽ സമാധാനം സ്ഥാപിക്കുന്നതിനുള്ള കമ്മ്യൂണിസ്റ്റ് ചീനയുടെ പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ നാലിന നിർദ്ദേശത്തെ ഇറാൻ പിന്തുണച്ചു.
- അമേരിക്കൻ രാഷ്ട്രപതി ഡൊണാൾഡ് ട്രംപ് മെയ് 13 മുതൽ 15 വരെ കമ്മ്യൂണിസ്റ്റ് ചീന സന്ദർശിക്കുന്നു.
- ഫിലിപ്പീൻസ് വൈസ് പ്രസിഡന്റ് സാറ ദുതെർത്തെക്കെതിരായ ഇംപീച്ച്മെന്റ് പ്രമേയം പാസായി. ഫിലിപ്പീൻസ് ജനപ്രതിനിധി സഭയിൽ തിങ്കളാഴ്ച നടന്ന വോട്ടെടുപ്പിൽ ഭൂരിപക്ഷം അംഗങ്ങളും ഇംപീച്ച്മെന്റിനെ അനുകൂലിച്ചു.
ഇന്ത്യ
- തമിഴ് നാട്ടിൽ ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എ.ഐ.എ.ഡി.എം.കെ.) നെടുകെ പിളർന്നു. 30 എംഎൽഎമാരുടെ പിന്തുണയോടെ എസ്.പി.വേലുമണിയെ ഒരു വിഭാഗം നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. അതേസമയം മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് നിയമസഭാ കക്ഷി നേതാവെന്ന് എടപ്പാടി പളനിസ്വാമിയെ അനുകൂലിക്കുന്ന 17 എം.എൽ.എമാരുടെ വിഭാഗം അവകാശപ്പെട്ടു.
- പശ്ചിമ ബംഗാളിൽ എസ്.ഐ.ആർ. പ്രക്രിയയുടെയും നിയമസഭാ തെരഞ്ഞെടുപ്പിന്റെയും ചുമതല വഹിച്ച സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ മനോജ് അഗർവാളിനെ ചീഫ് സെക്രട്ടറിയായി മുഖ്യമന്ത്രി സുവേന്ദു അധികാരി നിയമിച്ചു. മമത ബാനർജിയെ സുവേന്ദു അധികാരി തോൽപ്പിച്ച ഭബാനിപുർ മണ്ഡലത്തിൽ റിട്ടേണിങ് ഓഫീസറായിരുന്ന സുർജിത് റോയിയെ മുഖ്യമന്ത്രിയുടെ ഓഫീസിൽ സീനിയർ ഡെപ്യൂട്ടി സെക്രട്ടറിയായും നിയമിച്ചു.
- പശ്ചിമ ബംഗാളിൽ കന്നുകാലി കടത്ത് തടയാൻ സംസ്ഥാനത്തുടനീളം കർശന നടപടിക്ക് ഉത്തരവ്. മുൻസർക്കാർ നടപ്പിലാക്കാതിരുന്ന ഭാരതീയ ന്യായസംഹിത (ബിഎൻഎസ്) സംസ്ഥാനത്ത് ഉടനടി പ്രാബല്യത്തിൽ കൊണ്ടുവരാനും തീരുമാനം. കഴിഞ്ഞവർഷങ്ങളിൽ നിയമനം മുടങ്ങിയ ഉദ്യോഗാർഥികൾക്കായി അഞ്ചുവർഷത്തെ പ്രായപരിധി ഇളവും പ്രഖ്യാപിച്ചു. ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത നുഴഞ്ഞുകയറ്റം തടയുന്നതിനായി അതിർത്തിയിൽ വേലി നിർമിക്കാൻ തീരുമാനിച്ചു. ഇതിനായി 600 ഏക്കർ ഭൂമി അതിർത്തി രക്ഷാസേനയ്ക്ക് കൈമാറും.
കേരളം
- കോൺഗ്രസ് നിയമസഭാ കക്ഷി നേതാവിന്റെ പേര് തീരുമാനിയ്ക്കുവാൻ ഡൽഹിയിൽ കൂടിയാലോചനകൾ തുടരുന്നു. സർക്കാർ രൂപീകരണത്തെക്കുറിച്ചും മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചും അഭിപ്രായം തേടുന്നതിനായി കോൺഗ്രസ് ഹൈക്കമാൻഡ് നിരവധി മുതിർന്ന കേരള നേതാക്കളെ ദേശീയ തലസ്ഥാനത്തേക്ക് വിളിപ്പിച്ചു.
കാലാനുക്രമണിക 2026
- 2026/ജനുവരി
- 2026/ഫെബ്രുവരി
- 2026/മാർച്ച്
- 2026/ഏപ്രിൽ
- 2026/മേയ്
- 2026/ജൂൺ
- 2026/ജൂലൈ
- 2026/ആഗസ്റ്റ്
- 2026/സെപ്റ്റംബർ
- 2026/ഒക്ടോബർ
- 2026/നവംബർ
- 2026/ഡിസംബർ
സാസ്കാരികം · ഭൂമിശാസ്ത്രം · ആരോഗ്യം · ചരിത്രം · ഗണിതശാസ്ത്രം · ശാസ്ത്രം · വ്യക്തി · തത്ത്വശാസ്ത്രം · മതം · സാമൂഹികം · സാങ്കേതികം അവലംബം
|

